الثلاثاء، 12 مايو 2020

*മാതൃ സ്നേഹം മാതൃകയാക്കാം*

*മാതൃ സ്നേഹം മാതൃകയാക്കാം*
അബ്ദുല്ലാഹിബ്നു അബ്ബാസിന്റെ رضي الله عنه അരികിലേക്ക് ഒരാൾ കടന്നുവന്നു പറഞ്ഞു : " എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാവുകയും ഞാനവളെ വിവാഹമന്വേഷിക്കുകയും ചെയ്തു, പക്ഷെ അവൾ വിസമ്മതിക്കുകയും മറ്റൊരാൾ വിവാഹമന്വേഷിക്കാനെത്തിയപ്പോൾ അയാളെ വിവാഹം കഴിക്കുകയും ചെയ്തു, എനിക്കവളോട് ദേഷ്യം തോന്നുകയും ഞാനവളെ കൊല്ലുകയും ചെയ്തു ! എനിക്ക് ഇനി തൌബ ഉണ്ടാവുമോ?
ഇബ്നു അബ്ബാസ് ചോദിച്ചു: താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ ? ഇല്ല ,അയാൾ പറഞ്ഞു.
അപ്പോൾ ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْه) പറയുകയുണ്ടായി : നീ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുക , (പരമാവധി) സാധിക്കുന്ന പോലെ അല്ലാഹുവിലേക്ക് അടുക്കുകയും ചെയ്യുക.
അയാൾ മടങ്ങി പോയതിന് ശേഷം അത്വാഅ് ബിൻ യാസിർ (റാവി) ഇബ്നു അബ്ബാസിനോട് ചോദിച്ചു: താങ്കളെന്തിനായിരുന്നു അയാളുടെ മാതാവ് ജീവിക്കുന്നവളാണോയെന്ന് ചോദിച്ചത് ? ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْه) പറഞ്ഞു : "ഉമ്മാക്ക് പുണ്യം ചെയ്യുന്നതിനേക്കാൾ അല്ലാഹുവിലേക്ക് ഏറ്റവും കൂടുതൽ അടുപ്പിക്കുന്ന ഒരു കർമ്മം എനിക്കറിയുകയില്ല."
{ബുഖാരി:അദബുൽ മുഫ്റദ്,അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു}
ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْه) വിന്റെ ഉമ്മ ഉറങ്ങുന്നതിനിടയിൽ മകനോട് കുറച്ച് വെള്ളമാവശ്യപ്പെട്ടു, ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْه) കുടിവെള്ളവുമായി ഉമ്മക്കരികിലെത്തിയപ്പോഴേക്കും ഉമ്മ വീണ്ടും ഉറങ്ങിപ്പോയിരുന്നു, അങ്ങനെ നേരം വെളുക്കും വരെ ഉമ്മയുടെ തലയുടെയരികിലായ് ഇബ്നു അബ്ബാസ് ഉമ്മയുണരുന്നതും കാത്ത് ഇരുന്നിരുന്നു, അദ്ദേഹം പറഞ്ഞുവല്ലോ "ഉമ്മാക്ക് പുണ്യം ചെയ്യുന്നതിനേക്കാൾ അല്ലാഹുവിലേക്ക് ഏറ്റവും കൂടുതൽ അടുപ്പിക്കുന്ന ഒരു കർമം എനിക്കറിയുകയില്ല."
തന്റെ മാതാവിനെ ചുമലിൽ താങ്ങി കഅ്ബ ത്വവാഫ് ചെയ്യുന്ന ഒരു മനുഷ്യനെ ഇബ്നു ഉമർ (رَضِيَ اللَّهُ عَنْه) കാണുകയുണ്ടായി; അയാൾ ഉമ്മയോട് പറയുന്നുണ്ടായിരുന്നു: "എന്റെ ഉമ്മാ, നിങ്ങൾക്ക് ഞാൻ പ്രത്യുപകാരം ചെയ്തതായി നിങ്ങളെന്നെ കാണുന്നുണ്ടോ?" അപ്പോൾ ഇബ്നു ഉമർ പറഞ്ഞു: "ഹേ, വിഡ്ഢി. ഇല്ല. (നീ അവർക്ക്‌ പ്രത്യുപകാരം ചെയ്തിട്ടില്ല), ( പ്രസവ സമയത്തെ) അവരുടെ ഒരു നെടുവീർപ്പിനു പോലും, അല്ലാഹുവാണെ (ഇത്‌ പകരമല്ല)
{അൽ ബിർറു വസ്വില: പേജ്‌: 19}
മാതാപിതാക്കളോടുള്ള നമ്മുടെ പെരുമാറ്റങ്ങളും അതിലേറെ അല്ലാഹുവിലേക്കുള്ള അടുപ്പവും നമ്മൾ എത്രയേറെ നന്നാക്കേണ്ടതുണ്ടെന്നാണ് ഈ സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.
അല്ലാഹുവിലേക്ക് കൂടുതൽ അടുക്കേണ്ട,പാപങ്ങൾ കരിച്ചുകളയപ്പെടുന്ന പരിശുദ്ധമായ റമദാനിൽ ഈ വാചകങ്ങളുടെയും ആ നന്മയുടേയും ശ്രേഷ്ഠത എത്രമേൽ വലുതായിരിക്കും,
മാതക്കളോട് വെറുപ്പും ഈർഷതയും വെച്ചു പുലർത്തുന്നവർ അവരോട് ദ്രോഹം ചെയ്യുന്നവർ അവരുടെ വർത്തമാനങ്ങൾക്ക് ചെവി കൊടുക്കാത്തവർ, ആ മുഖങ്ങളിൽ നോക്കി ഒന്നു പുഞ്ചിരിക്കുക കൂടി ചെയ്യാത്തവർ ഈ പുണ്യമാസത്തിൽ അല്ലാഹുവിലേക്ക് എങ്ങനെ അടുക്കാനാണ്, ഈയൊരു മാസത്തിൽ അവനിലേക്കടുക്കാനാവുന്നില്ലെങ്കിൽ പിന്നെ ഏത് മാസത്തിലാണ് അവനിലേക്കടുക്കാനാവുക..
അല്ലാഹു പൊറുത്ത് തരട്ടെ.
*ബിൻ അഹമദ്*

ليست هناك تعليقات:

إرسال تعليق